Showing posts with label S.SALIMKUMAR. Show all posts
Showing posts with label S.SALIMKUMAR. Show all posts

Tuesday, December 20, 2011

Poem by S.Salim Kumar Kurumpakara

അധമം
ഞാനിന്നധമനധമര്‍ണ
നില്ലെനിക്കിപ്പൊഴു
താരോടുമോന്നും പറയുവാന്‍ .
നിത്യവുമേറും കടങ്ങളും
നാലാളു മദ്ധ്യത്തിലേല്‍ക്കു
മപമാന വാക്കുകള്‍ കൊണ്ടു
മുറിഞ്ഞ മനസ്സും
കിനാവി ന്‍റെ പൊന്‍കതിര്‍പ്പാടം കരിക്കുന്ന
വേനലും കൊണ്ടു നടക്കുകയാണ് ഞാന്‍ ..
അക്ഷരപ്പൂട്ടിട്ട ജന്മമാ
ണുള്ളിലുമിത്തീയുമിട്ടാണ് പൂട്ടിയ
തെന്നോ മറന്നു പോയ്‌
സൂത്ര വാക്യങ്ങള്‍ ഞാന്‍.
എന്‍റെ ക്ഷതങ്ങളി
ലാകെ നീയിപ്പൊ ഴു
തുപ്പും മുളകും തിരുമ്മിയെന്‍
പാടുകള്‍ കണ്ടു ചിരിക്കുന്നു ..
പോരാഞ്ഞു നീ നിന്നു
സാരോപദേശങ്ങളേകുന്നു ..
ഞാനതില്‍ നിന്നും ഗ്രഹിച്ച പൊരുളുക
ളിങ്ങനെ:
പാപങ്ങളില്‍ വച്ചു മുമ്പനത്രെ കടം,
ഞാന്‍ പാപി,
എന്‍റെ മുന്‍ ഗാമികളത്രയും പാപികള്‍ ,
നീ മാത്രമല്ലോ മനുഷ്യന്‍
വിശിഷ്ടനാമുത്തമര്‍ണന്‍ .
സദാ വിത്തവും വിദ്യയും
നിന്‍റെ യൊപ്പം വരും.
അല്ലെങ്കില്‍
നീ ചെന്നു തേടിപ്പിടിച്ചു
പൂവിട്ടു പൂജിച്ചു
നിന്‍ പൈശാച മാസ്മര വിദ്യകള്‍ കാട്ടിടും-
..നീ തന്നെയുത്തമന്‍..
നീ നിന്‍റെ മേല്‍ വെള്ള പൂശുന്നു
ഗന്ധങ്ങള്‍ മായ്ക്കുവാനത്തറും തൂക്കുന്നു.
സന്ധ്യക്കു
സാഗരസഞ്ചയികയിലേക്കാരാണു
പൊന്‍നാണ്യമിട്ടതു ?
നീ തന്നെയാകണം..
ഉത്തമപൂരുഷന്‍
ഉത്തമര്‍ണന്‍ ഭവാന്‍
നിത്യവുമെത്രയോ വേഷത്തി
ലെത്തിയെന്നുള്ളിലെത്തീയില്‍
പ്പകരുന്നതെണ്ണയോ നെയ്യോ കൊഴുപ്പോ
കടുത്ത കുഴപ്പമോ ?

Wednesday, November 16, 2011

AKHILANDAMANDALAM

അഖിലാണ്ഡമണ്ഡലം
പന്തളം കെ.പി.
മലയാളത്തിലെ ഏറ്റവും മികച്ച മതേതര പ്രാര്‍ഥനയാണ് പന്തളം കെ.പി രചിച്ചഅഖിലാണ്ഡമണ്ഡലം. എന്‍ .എസ്.എസ്. ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഉത്പന്ന പിരിവി നോടനുബന്ധിച്ചു പാടാന്‍ രചിച്ച ഈ കവിത പില്‍ക്കാലത്ത് സ്കൂളുകളില്‍ പ്രാര്‍ഥനാ ഗാനമായി അന്ഗീകാരവും പ്രചാരവും നേടി. ഏറ്റവും പ്രശസ്തമായ മലയാള കവിതകളില്‍ ഒന്നാണ്
അഖിലാണ്ഡമണ്ഡലം. ഗാനാത്മകമായ കാല്‍പനിക രചനകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന പന്തളം കെ.പി. 1930 കളിലും നാല്‍പ്പതുകളിലും കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. പില്‍ക്കാലത്ത് വിനോദകഥകളും ലേഖനങ്ങളും എഴുതിയ അദ്ദേഹവും മുന്‍ഷി പരമു പിള്ളയും ഉത്റ്റ് സുഹൃത്തുക്കള്‍ ആയിരുന്നു. അക്കാലത്തെ നിരവധി വിനോദ മാസിക കളില്‍ ആക്ഷേപഹാസ്യം കൊണ്ട് ഭരണാധികാരികളെ വെകിളി പിടിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ഉത്തരവാദ പ്രക്ശോഭാകാലത്ത് ജയില്‍വാസം അനുഭവിച്ച പന്തളം കെ.പി. പന്തളം എന്‍ . എസ്. എസ്. ഹൈസ്കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. വള്ളിക്കോട്-കോട്ടയം (പത്തനംതിട്ട ജില്ല ) ഹൈസ്കൂളില്‍ പ്രധാനാധ്യാപകന്‍ ആയിരുന്നു. 1954 ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് ഇടതു പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ ജോലി നഷ്ടപ്പെട്ടു. ചെന്നൈയില്‍ അന്തരിച്ചു.
കൃതികള്‍ : ഏകാന്തകൊകിലം , മുരളീധരന്‍ , രാഗസുധ,അഖിലാണ്ഡമണ്ഡലം, രാജേന്ദ്രന്‍ , മരതകപീഠം .


അഖിലാണ്ഡമണ്ഡലം

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും .

സുരഗോളലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും.

അവസാനജലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണ ശൂന്യമായ് വിലയിച്ചു തീരും
അതു നാളും സത്തു ചിത്താനന്ദദീപ്തം
ഒരു സത്യം നില നില്‍ക്കും അതു നിത്യം ശരണം

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിശുദ്ധ തേജസ്സു വിളയാടിക്കാണ്‍മാന്‍
ഒരു ജാതി, ഒരു മതം, ഒരു ദൈവമേവം
പരമാര്‍ത്ഥവേദാന്തം സഫലമായ് ത്തീരാന്‍
അഖിലാധിനായകാ തവതിരുമുമ്പില്‍
അഭയമായ്‌ ഞാനിതാ പ്രണമിപ്പൂ നിത്യം.
സമരാദി തൃഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്തിരു നാമങ്ങള്‍ പാടി.

Friday, August 19, 2011

Poem by S.SALIM KUMAR ((( <> ))) വേനല്‍ക്കണ്ടം





രാവിലെ മൂടല്‍മഞ്ഞാ,ണെട്ടാവും മണി വെയി

മില്ലെനിക്കിതിനിടെ കടങ്ങള്‍ കടന്നേറി
നേര്‍വഴികളെയൊക്കെ വളഞ്ഞ വഴിയാക്കി.
ജ്ഞാനത്തില്‍ സമുന്നതന്‍ ചങ്ങാതിയൊരുത്തനെന്‍
സര്‍വ്വപാപവും കാലാകാലങ്ങള്‍ തോറും പൊറു
ത്തെന്നെയും കൂട്ടി തന്റെ കൂട്ടത്തില്‍ വസിക്കുവാന്‍.
ആദ്യം ഞാനവന്നൊപ്പം കൂടിയയിരുട്ടറ
(വാടകയ്ക്കൊരു മുറി) യ്ക്കടുത്ത് കാടിന്‍ ഹൃത്തില്‍
നിന്നുറവെടുത്തെത്തും പാട്ടുകാരനാമൊരു
പാറത്തോടത്തില്‍ നിത്യം നീരാട്ടിനെത്തും കന്യാ
രത്നങ്ങള്‍ (പുലര്‍ക്കണിക്കൊന്നകള്‍ പൂമേനികള്‍
സ്വര്‍ണ കുംഭങ്ങള്‍ മുഖചന്ദ്രിക) മഹാനന്ദ
ലബ്ധിക്കു മറ്റെന്തിനി വേണമെന്‍ കലികാല
മങ്ങനെ കിനാക്കളിലൊഴുകി നടക്കുമ്പോള്‍
എത്തുന്നു മലയുടെ നിറുക പിളര്‍ന്നൊരു
പ്രളയം, അതിന്നൊപ്പം കൂട്ടുകാര്‍ ഗുമസ്തന്മാര്‍
മുടക്കീ പണി, കാര്യം ശമ്പളപരം പുണ്യം
സമരം സമാരാധ്യം തുടരുന്നനിശ്ചിതം.
കടയില്‍ പറ്റേറെയായ്, അങ്ങോട്ടു പോകാതായി.
വേല ചുറ്റലായെന്റെ വേല നിത്യവും, മഴ
കൊണ്ടു കൊണ്ടെത്തീ ഗുഹയ്ക്കുള്ളില്‍ ഞാന്‍ ,മഴയാണ്
രാപ്പകല്‍ പുലര്‍ക്കണിക്കൊന്നകള്‍ കാണ്മാനില്ല
തൊണ്ട പൊട്ടിച്ചും കൊണ്ടു കാട്ടു തോടലറുന്നു
നരകമെന്നാണെന്റെ സുഹൃത്താം മഹാജ്ഞാനി
വാടകമുറിക്കൊരു പേരു നല്‍കിയതവന്‍
വേറൊരു മുറിയെടുത്തങ്ങോട്ടു മാറ്റീ വാസം.
അവന്റെ നിഴല്‍ പോലെ ഞാനുമെത്തുന്നു കൂടെ
പിന്നെയും തുടരുവാന്‍ തെണ്ടലുമലച്ചിലും.
ഒടുവില്‍ നദീതീരത്തെത്തി ഞാന്‍, നിരക്ഷര
സുന്ദരര്‍ മഹാകായര്‍ വസിക്കും കുടില്‍ക്കാട്ടില്‍ .
അവിടെ മഹാകായര്‍ ഗുരുവായെന്നെ വരി
ച്ചക്ഷരം പഠിക്കുന്നു നിത്യവും ക്ഷമാഹീനം.
വെള്ളിയാഴ്ചകള്‍ തോറും പള്ളിക്കൂടമോ ശൂന്യം
അന്നാണ് തിയ്യേറ്ററില്‍ സിനിമ മാറും ദിനം.
ആദ്യനാള്‍ പള്ളിക്കൂടം നിറയെയിരുന്നവര്‍
പൂര്‍ണചന്ദ്രനെപ്പോലെന്‍ മനസ്സില്‍ കുളിര്‍ കോരി.
പൌര്‍ണമി കഴിഞ്ഞതും കൃഷ്ണപക്ഷമാ
യിതളോരോന്നായ്ക്കൊഴിഞ്ഞമാവാസിയായപ്പോള്‍ ഹന്ത!
ഗുരുവും കെടാറായ വിളക്കും മാത്രം ബാക്കി.
തുടര്‍ന്നു ഞാനാം ഗുരു (തുടരാതിരിക്കുവാന്‍
പറ്റുമോ) ഭിക്ഷാടനം, സുന്ദരം സുരോചിതം.
അങ്ങനെയെത്തിച്ചേര്‍ന്നു വിസ്തൃതസമാന്തര-
പാഠശാലയില്‍, ദേവകന്യമാര്‍ വിരാജിക്കും
മോഹനവിഹാരത്തി,ലവിടെയനവധി
ഗുരുക്കള്‍ക്കൊപ്പം ഞാനും കളരി നടത്തുന്നു.
ശിഷ്യരാണെങ്കില്‍ നിത്യം ഗുരുവിന്‍ നെഞ്ചത്തല്ലേല്‍
കളരിപ്പുറ,ത്തതില്‍ക്കൂടുതല്‍ പ്രതീക്ഷിക്ക
വയ്യല്ലോ സമാന്തര സുന്ദരവിഹാരത്തില്‍ ..
അങ്ങനെ ദിനസരി നീങ്ങവേ യഥാകാലം
വരവായ് സുഗന്ധിയാം വസന്തം പൂവമ്പുമായ്‌.
(അമ്പു കൊള്ളാത്ത വീരരാരുണ്ടു സമാന്തര
ഗുരുക്കള്‍ തന്‍ കൂട്ടത്തില്‍ ? ) ഞാനാരു വേറിട്ടവന്‍ ?
ഞാനെന്‍റെ തനിനിറം കാട്ടുന്നു ഹൈമവതി
യൊത്തു ഞാന്‍ മഹാവനം പൂകുന്നു വാത്സ്യായനന്‍
തന്നൊരു പാഠങ്ങളും പാഠഭേദവും കൊണ്ടു
വസന്തം കെങ്കേമമായ്, നാട്ടിലോ പാട്ടായെല്ലാം .
ഒരു നാള്‍ സമാന്തരസ്വര്‍ഗത്തിന്‍ മഹേന്ദ്ര നു-
മറിഞ്ഞു മഹാവനേ ശിവപാര്‍വതീസംഗം
നടന്ന സമാചാരം സാമാന്യം വിശദമായ്.
കേളികൊട്ടായി, പുറപ്പാടുമായ് (വെളുപ്പിനു
തലയില്‍ മുണ്ടിട്ടു ഞാന്‍ പിന്നെയും പെരുവഴി
പൂകുമ്പോള്‍ ബാബേലിലെ ഗോപുരം തകര്‍ന്നെന്റെ
കൂട്ടുകാര്‍ പലവഴി പിരിഞ്ഞു ബഹുഭാഷാ
പ്രസ്ഥാനം തുടങ്ങുന്നു... കാവ്യത്തിന്‍ പ്രളയമായ്.
വീണ്ടും ഞാന്‍ തനിച്ചായി, കൂട്ടിനു നിഴല്‍ മാത്രം..
നിഴല്‍ പിന്നിരുട്ടായി, ഇരുട്ടോ വെളിച്ചമായ്.
വെളിച്ചം വേനല്ക്കാലമായി ഞാന്‍ വെള്ളം കിട്ടാ
തുഴലും മൃഗമായി (പിന്നെയും മൃഗതൃഷ്ണ) .
ഒരു നാള്‍ നോക്കുമ്പോഴുണ്ടുള്ളിലെ കണ്ടം വിണ്ടു
പൊട്ടുകയാണ്‌, മഴ വന്നേക്കുമെന്നെങ്കിലും.
ഋഷിതന്‍ വേഷം കെട്ടല്‍ പിന്നീടുമാകാമല്ലോ
കൈക്കോട്ടുമെടുത്തുഞ്ഞാന്‍ തുടങ്ങി കൃഷിപ്പണി..
വിതയ്ക്കാറാവും വരെ ഇനിയീ വേനല്‍ക്കണ്ടം
കിളച്ചേയടങ്ങു ഞാന്‍ , വേനലില്‍ മുഴുകി ഞാന്‍ ....

Poem by S.SALIM KUMAR ((( <> ))) വേനല്‍ക്കണ്ടം





രാവിലെ മൂടല്‍മഞ്ഞാ,ണെട്ടാവും മണി വെയി

മില്ലെനിക്കിതിനിടെ കടങ്ങള്‍ കടന്നേറി
നേര്‍വഴികളെയൊക്കെ വളഞ്ഞ വഴിയാക്കി.
ജ്ഞാനത്തില്‍ സമുന്നതന്‍ ചങ്ങാതിയൊരുത്തനെന്‍
സര്‍വ്വപാപവും കാലാകാലങ്ങള്‍ തോറും പൊറു
ത്തെന്നെയും കൂട്ടി തന്റെ കൂട്ടത്തില്‍ വസിക്കുവാന്‍.
ആദ്യം ഞാനവന്നൊപ്പം കൂടിയയിരുട്ടറ
(വാടകയ്ക്കൊരു മുറി) യ്ക്കടുത്ത് കാടിന്‍ ഹൃത്തില്‍
നിന്നുറവെടുത്തെത്തും പാട്ടുകാരനാമൊരു
പാറത്തോടത്തില്‍ നിത്യം നീരാട്ടിനെത്തും കന്യാ
രത്നങ്ങള്‍ (പുലര്‍ക്കണിക്കൊന്നകള്‍ പൂമേനികള്‍
സ്വര്‍ണ കുംഭങ്ങള്‍ മുഖചന്ദ്രിക) മഹാനന്ദ
ലബ്ധിക്കു മറ്റെന്തിനി വേണമെന്‍ കലികാല
മങ്ങനെ കിനാക്കളിലൊഴുകി നടക്കുമ്പോള്‍
എത്തുന്നു മലയുടെ നിറുക പിളര്‍ന്നൊരു
പ്രളയം, അതിന്നൊപ്പം കൂട്ടുകാര്‍ ഗുമസ്തന്മാര്‍
മുടക്കീ പണി, കാര്യം ശമ്പളപരം പുണ്യം
സമരം സമാരാധ്യം തുടരുന്നനിശ്ചിതം.
കടയില്‍ പറ്റേറെയായ്, അങ്ങോട്ടു പോകാതായി.
വേല ചുറ്റലായെന്റെ വേല നിത്യവും, മഴ
കൊണ്ടു കൊണ്ടെത്തീ ഗുഹയ്ക്കുള്ളില്‍ ഞാന്‍ ,മഴയാണ്
രാപ്പകല്‍ പുലര്‍ക്കണിക്കൊന്നകള്‍ കാണ്മാനില്ല
തൊണ്ട പൊട്ടിച്ചും കൊണ്ടു കാട്ടു തോടലറുന്നു
നരകമെന്നാണെന്റെ സുഹൃത്താം മഹാജ്ഞാനി
വാടകമുറിക്കൊരു പേരു നല്‍കിയതവന്‍
വേറൊരു മുറിയെടുത്തങ്ങോട്ടു മാറ്റീ വാസം.
അവന്റെ നിഴല്‍ പോലെ ഞാനുമെത്തുന്നു കൂടെ
പിന്നെയും തുടരുവാന്‍ തെണ്ടലുമലച്ചിലും.
ഒടുവില്‍ നദീതീരത്തെത്തി ഞാന്‍, നിരക്ഷര
സുന്ദരര്‍ മഹാകായര്‍ വസിക്കും കുടില്‍ക്കാട്ടില്‍ .
അവിടെ മഹാകായര്‍ ഗുരുവായെന്നെ വരി
ച്ചക്ഷരം പഠിക്കുന്നു നിത്യവും ക്ഷമാഹീനം.
വെള്ളിയാഴ്ചകള്‍ തോറും പള്ളിക്കൂടമോ ശൂന്യം
അന്നാണ് തിയ്യേറ്ററില്‍ സിനിമ മാറും ദിനം.
ആദ്യനാള്‍ പള്ളിക്കൂടം നിറയെയിരുന്നവര്‍
പൂര്‍ണചന്ദ്രനെപ്പോലെന്‍ മനസ്സില്‍ കുളിര്‍ കോരി.
പൌര്‍ണമി കഴിഞ്ഞതും കൃഷ്ണപക്ഷമാ
യിതളോരോന്നായ്ക്കൊഴിഞ്ഞമാവാസിയായപ്പോള്‍ ഹന്ത!
ഗുരുവും കെടാറായ വിളക്കും മാത്രം ബാക്കി.
തുടര്‍ന്നു ഞാനാം ഗുരു (തുടരാതിരിക്കുവാന്‍
പറ്റുമോ) ഭിക്ഷാടനം, സുന്ദരം സുരോചിതം.
അങ്ങനെയെത്തിച്ചേര്‍ന്നു വിസ്തൃതസമാന്തര-
പാഠശാലയില്‍, ദേവകന്യമാര്‍ വിരാജിക്കും
മോഹനവിഹാരത്തി,ലവിടെയനവധി
ഗുരുക്കള്‍ക്കൊപ്പം ഞാനും കളരി നടത്തുന്നു.
ശിഷ്യരാണെങ്കില്‍ നിത്യം ഗുരുവിന്‍ നെഞ്ചത്തല്ലേല്‍
കളരിപ്പുറ,ത്തതില്‍ക്കൂടുതല്‍ പ്രതീക്ഷിക്ക
വയ്യല്ലോ സമാന്തര സുന്ദരവിഹാരത്തില്‍ ..
അങ്ങനെ ദിനസരി നീങ്ങവേ യഥാകാലം
വരവായ് സുഗന്ധിയാം വസന്തം പൂവമ്പുമായ്‌.
(അമ്പു കൊള്ളാത്ത വീരരാരുണ്ടു സമാന്തര
ഗുരുക്കള്‍ തന്‍ കൂട്ടത്തില്‍ ? ) ഞാനാരു വേറിട്ടവന്‍ ?
ഞാനെന്‍റെ തനിനിറം കാട്ടുന്നു ഹൈമവതി
യൊത്തു ഞാന്‍ മഹാവനം പൂകുന്നു വാത്സ്യായനന്‍
തന്നൊരു പാഠങ്ങളും പാഠഭേദവും കൊണ്ടു
വസന്തം കെങ്കേമമായ്, നാട്ടിലോ പാട്ടായെല്ലാം .
ഒരു നാള്‍ സമാന്തരസ്വര്‍ഗത്തിന്‍ മഹേന്ദ്ര നു-
മറിഞ്ഞു മഹാവനേ ശിവപാര്‍വതീസംഗം
നടന്ന സമാചാരം സാമാന്യം വിശദമായ്.
കേളികൊട്ടായി, പുറപ്പാടുമായ് (വെളുപ്പിനു
തലയില്‍ മുണ്ടിട്ടു ഞാന്‍ പിന്നെയും പെരുവഴി
പൂകുമ്പോള്‍ ബാബേലിലെ ഗോപുരം തകര്‍ന്നെന്റെ
കൂട്ടുകാര്‍ പലവഴി പിരിഞ്ഞു ബഹുഭാഷാ
പ്രസ്ഥാനം തുടങ്ങുന്നു... കാവ്യത്തിന്‍ പ്രളയമായ്.
വീണ്ടും ഞാന്‍ തനിച്ചായി, കൂട്ടിനു നിഴല്‍ മാത്രം..
നിഴല്‍ പിന്നിരുട്ടായി, ഇരുട്ടോ വെളിച്ചമായ്.
വെളിച്ചം വേനല്ക്കാലമായി ഞാന്‍ വെള്ളം കിട്ടാ
തുഴലും മൃഗമായി (പിന്നെയും മൃഗതൃഷ്ണ) .
ഒരു നാള്‍ നോക്കുമ്പോഴുണ്ടുള്ളിലെ കണ്ടം വിണ്ടു
പൊട്ടുകയാണ്‌, മഴ വന്നേക്കുമെന്നെങ്കിലും.
ഋഷിതന്‍ വേഷം കെട്ടല്‍ പിന്നീടുമാകാമല്ലോ
കൈക്കോട്ടുമെടുത്തുഞ്ഞാന്‍ തുടങ്ങി കൃഷിപ്പണി..
വിതയ്ക്കാറാവും വരെ ഇനിയീ വേനല്‍ക്കണ്ടം
കിളച്ചേയടങ്ങു ഞാന്‍ , വേനലില്‍ മുഴുകി ഞാന്‍ ....